ദില്ലി: കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാഹുല്‍ ഗാന്ധി വീണ്ടും വിദേശ യാത്രയില്‍. ഗോവയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കിയ പിന്തുണയില്‍ നിന്നും ഓരോ കക്ഷി പിന്‍മാറുന്ന സാഹചര്യത്തിലും വലിയ പ്രതിസന്ധി പ്രതിപക്ഷത്തെ രാഷ്ട്രീയ കക്ഷികള്‍ നേരിടുന്നത്.
കോൺഗ്രസിനുള്ളിലെ സംഘട തെരഞ്ഞെടുപ്പ് അടക്കം ചർച്ചചെയ്യാനുള്ള നിർണായക യോഗത്തിനിടയിലാണ് രാഹുലിന്റെ യൂറോപ്പ് യാത്ര. രാഹുലിന്റെ യൂറോപ്പിലേക്കുള്ള യാത്ര സ്വകാര്യ സന്ദർശനമാണെന്നും ഞായറാഴ്ച മടങ്ങിയെത്തിയേക്കും എന്നുമാണു വിവരം. യാത്രയെപ്പറ്റി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയേക്കുമെന്ന ചര്‍ച്ചകളും പ്രതിസന്ധിയും പാര്‍ട്ടിയെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിദേശയാത്ര. നേരത്തെ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ രാഹുല്‍ ഇറ്റലിയിലേക്ക് പോയിരുന്നു.
കോണ്‍ഗ്രസിന്റെ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗം വ്യാഴാഴ്ച ചേരാനിരിക്കുകയാണ്. ഈ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു പുറമെ രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ഭാരത് ജോഡോ യാത്ര’യെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ട്.
ഒക്ടോബര്‍ രണ്ടിനു ഭാരത് യാത്ര ആരംഭിക്കാനാണു നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനുള്ള യോഗത്തില്‍ പോലും പങ്കെടുക്കാത്ത രാഹുലിന്റെ നടപടിയില്‍ കോണ്‍ഗ്രസില്‍ തന്നെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.