ദില്ലി: ഇന്നലെ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിന് (Terrorist Attack) പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീർ പോലീസ്. ജയ്ഷെ മുഹമ്മദ്ദിൻ്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പോലീസ് കണ്ടെത്തലിൽ വ്യക്തമായിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പോലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ നടന്ന ആക്രമണത്തിൽ രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് അക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ് .ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പോലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരർ പോലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.