കേരള ബ്ലാസ്‌റ്റേഴ്സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും സംസ്ഥാന ബാലവകാശ കമ്മീഷൻ നിർദേശം നൽകി. കേരള ബ്ലാസ്റ്റേഴ്സ് വാടക കുടിശിക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് എം.എൽ.എ വി.പി ശ്രീനിജൻ ഗൗണ്ടിന്റെ ഗേറ്റ് അടച്ചുപൂട്ടിയ സംഭവത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ഫുട്ബോൾ ടീം സെലെക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് എത്തിയത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് വാടക കുടിശിക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജൻ എംഎൽഎ സിലക്‌ഷൻ ട്രയൽസ് നടക്കേണ്ട ഗൗണ്ടിന്റെ ഗേറ്റ് അടച്ചു പൂട്ടുകയായിരുന്നു. ഗേറ്റ് തുറക്കുന്നതും കാത്ത് നാല് മണിക്കൂറോളമാണ് കുട്ടികൾ റോഡിൽ കാത്തു നിന്നത്. കുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് ഉൾപ്പെടെ പരിഗണിച്ചാണ് സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി , കോർപ്പറേഷൻ സെക്രട്ടറി എന്നിവരാണ് റിപ്പോർട്ട് നൽകേണ്ടത്.