തിരുവനന്തപുരം : കാലവർഷം 24 മണിക്കൂറിനുള്ളിൽ എത്താനിരിക്കെ പെയ്തിറങ്ങിയ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി സംസ്ഥാനം. സംസ്ഥാനത്തുടനീളം രൂപപ്പെട്ട വെള്ളക്കെട്ടുകൾ ജനത്തെ ബുദ്ധിമുട്ടിലാക്കി. കനത്ത മഴ പെയ്തിറങ്ങിയ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 66 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.
കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. മേഘവിസ്‌ഫോടനത്തെ ഇന്നലെ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ ഇന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഉച്ചയോടെ വീണ്ടും പെയ്ത കനത്ത മഴ, സ്ഥിതിഗതികൾ മോശമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്.
തൃശ്ശൂരിലും അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ അശ്വനി ആശുപത്രിയിലേക്ക് ഇന്ന് വീണ്ടും വെള്ളം കയറി. ആശുപത്രിയുടെ മുന്‍വശത്തെ കാന നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റിയെങ്കിലും അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തുണ്ട്.

