ബംഗളൂരു: ലൗജിഹാദിനും, അനധികൃത കശാപ്പിനുമെതിരെ സംസാരിച്ച ഹിന്ദു സന്യാസിയെ അപായപ്പെടുത്താൻ മതമൗലികവാദികളുടെ ശ്രമം. കർണാടകയിൽ ആണ് സംഭവം നടന്നത്. സന്യാസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം താമസിക്കുന്ന ലബുറഗി ജില്ലയിലെ അഫ്‌സൽപൂരിലുള്ള സിദ്ധലിംഗേശ്വര സംസ്ഥാൻ മഠത്തിന് നേരെ മതമൗലികവാദികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. മഠത്തിലെ സന്യാസിയായ കേദർ ശ്രീ സ്വാമികൾ (Kedar Sree Swamiji) പൊതുപരിപാടിയിൽ ലൗജിഹാദിനും, പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്നതിനുമെതിരെ സംസാരിച്ചിരുന്നു. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. കേദർ സ്വാമിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹിന്ദു ജഗ്രതി സേന പോലീസിൽ പരാതി നൽകി.
രാത്രി സംഘം ചേർന്ന് എത്തിയ ആളുകൾ മഠത്തിന് നേരെ കല്ല് എറിയുകയായിരുന്നു. ഹിന്ദു ജഗ്രതി സേന സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു കേദർ ശ്രീ സ്വാമി ലൗജിഹാദിനും, അനധികൃത കശാപ്പിനുമെതിരെ സംസാരിച്ചത്. സംഭവസമയം കേദർ ശ്രീ സ്വാമി മഠത്തിനുള്ളിൽ ഉണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് അദ്ദേഹം ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ആക്രമണത്തിൽ മഠത്തിലെ ജനലുകളും വാതിലും തകർന്നിട്ടുണ്ട്.