ദില്ലി : വാരണാസിയിലെ ഗ്യാൻവാപി മസ്ജിദുമായുള്ള തർക്കങ്ങളിൽ നിയമനടപടികൾ തുടരവേ വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നു. ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് സംഭവിച്ചുവെന്നും അതിന്റെ പരിഹാരത്തിന് ആവശ്യമുള്ള നിര്‍ദേശം മുസ്ലിംപക്ഷത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ വാർത്താ ഏജൻസിയുടെ പോഡ്‌കാസ്റ്റിലായിരുന്നു യോഗിയുടെ പരാമർശം.
“ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ അത് തർക്കമുണ്ടാക്കും . ചരിത്രപരമായ തെറ്റിനെ മുസ്‌ലിം വിഭാഗത്തിന് അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിത്. ഗ്യാൻവാപിയിലുള്ള ഹിന്ദുത്വ അടയാളങ്ങൾക്ക് കാരണമെന്താണെന്നും അതിനെകുറിച്ച് വിവരിക്കാൻ ആർക്കാണ് സാധിക്കുക?. തൃശൂലം എന്താണ് ആ കെട്ടിടത്തിൽ ചെയ്യുന്നത്? ഞങ്ങളാരും അത് അവിടെ വെച്ചിട്ടില്ല. അവിടെ ജ്യോതിർലിംഗമുണ്ട്. കെട്ടിടത്തിനകത്ത് ഹിന്ദുത്വ ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ട്. ചുവരുകളിൽ ഹിന്ദുത്വ ദൈവങ്ങളുടെ കൊത്തുപണികളുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഹിന്ദുത്വ വേരുകളെയാണ്. ചരിത്രപരമായ അബദ്ധം സംഭവിച്ചു. ആ അബദ്ധത്തെ തിരുത്തണം എന്ന വിശദീകരണം വരേണ്ടത് മുസ്ലിം സമുദായത്തിൽ നിന്നു തന്നെയാണെന്നാണ് ഞാൻ കരുതുന്നത്” -യോഗി ആദിത്യനാഥ് പറഞ്ഞു.