തിരുവനന്തപുരം: പരാതി നൽകാൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ തെരുവ് നായ കടിച്ചു. മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിയുടെ കാലത്ത് അദ്ദേഹത്തിന്‍റെ സ്റ്റാഫായി ജോലി ചെയ്തിരുന്ന ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിൽ റിയാസിനെയാണ് പേരൂർക്കട സ്റ്റേഷനിൽവച്ച് പോലീസുകാർ നോക്കിനിൽക്കെ നായ ആക്രമിച്ചത്. അടുത്തിടെ നടന്ന റോഡപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിയാസ് ഇത് സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. ഇടത് കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. സ്റ്റേഷനിലേക്ക് കയറുന്നതിനിടയിൽ പട്ടി പിന്നാലെ വന്നു കടിക്കുകയായിരുന്നു എന്ന് റിയാസ് പറഞ്ഞു. സ്റ്റേഷനിലേക്ക് വീൽ ചെയർ കയറ്റാനായി ഉണ്ടാക്കിയ റാമ്പിൽ കിടന്ന നായയാണ് പ്രകോപനമില്ലാതെ തന്നെ കടിച്ചതെന്ന് റിയാസ് പറഞ്ഞു. സ്റ്റേഷൻ ജീവനക്കാർ ഭക്ഷണം നൽകി വളർത്തുന്ന നായയാണ് ഇതെന്ന് റിയാസ് പറയുന്നു. എന്നാൽ സ്റേഷൻ അധികൃതർ ഇത് നിഷേധിച്ചു. സ്റ്റേഷന് അടുത്തുള്ള പേരൂർക്കട ഗവ. ആശുപത്രിയില്‍ എത്തിച്ച റിയാസിനെ കുത്തിവയ്പ്പെടുക്കാൻ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.