തിരുവനന്തപുരം: രാജ്യത്ത് ജനങ്ങളെ വലച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. കഞ്ചിക്കോട് കിൻഫ്രയിൽ ജോലിക്കെത്തുന്നവരെ സി ഐ ടി യു തൊഴിലാളികൾ തടഞ്ഞു. തുടർന്ന് ജോലിക്കെത്തിയവർ മടങ്ങി പോകുന്ന അവസ്ഥയുണ്ടായി.
കേരളത്തിൽ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനാൽ ജീവനക്കാര്‍ ഇന്ന് ജോലിക്കെത്തിയേക്കാം.എന്നാൽ ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്.
ഇന്നലെ പലയിടത്തും സ്വകാര്യ വാഹനങ്ങളിലെത്തിയവര്‍ക്കെതിരെയും തുറന്ന കടകള്‍ക്കെതിരെയും വ്യാപക അക്രമം നടന്നിരുന്നു. ഇന്ന് സമാനരീതിയില്‍ സമരക്കാര്‍ പ്രതികരിക്കുമോ എന്നും അറിയേണ്ടതുണ്ട്. പലയിടത്തും സംയുക്ത യൂണിയനുകളുടെ അക്രമങ്ങളും പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്.
അതേസമയം, കോഴിക്കോട് പണിമുടക്കിന്റെ രണ്ടാം ദിവസവും പെട്രോൾ പമ്പുകൾ ഭൂരിഭാഗവും തുറന്നിട്ടില്ല. പമ്പുകൾ തുറക്കണമെന്നും, ആവശ്യമായ സുരക്ഷയൊരുക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.