തിരുവനന്തപുരം: എസ്‌ഐഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയ്‌ക്കെതിരെ നടപടിയെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വി സി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി.
സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും മാദ്ധ്യമപ്രവർത്തകരോട് ഗവര്‍ണര്‍ പറഞ്ഞു.