മുംബൈ: റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന യുക്രെയ്നില്‍ നിന്ന് 15 മലയാളി വിദ്യാര്‍ഥികള്‍ മുംബൈയിലെത്തി. രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റില്‍ നിന്നും എത്തിയ മൂന്നാമത്തെ വിമാനമാണ് 182 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി എത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.26 നാണ് മുംബൈ ചത്രപതിശിവജി ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ ഇവർ എത്തിയത്. തുടർന്ന് ഇവരെ മുംബൈ നോര്‍ക്ക ഡെവലപ്മെന്റ് ഓഫിസര്‍ ശ്യാം കുമാര്‍, ഭദ്രകുമാര്‍, ഭരത്, ശകുന്തള, കേരള ഹൗസ് മാനേജര്‍ രാജീവ് എന്നിവര്‍ സ്വീകരിച്ചു.
10 വിദ്യാർത്ഥികളെ രാവിലെ 11.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയച്ചു. ബാക്കിയുള്ളവരെ വൈകീട്ട് 5.15ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് അയക്കും.