ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ.മഹാരാഷ്ട്ര സ്വദേശി സ്റ്റീഫൻ സണ്ണിയാണ് മരിച്ചത്.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. രാവിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ വാർഡനെ വിവരമറിയിച്ചു. തുടർന്ന് മുറി തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാകാമെന്നാണ് പോലീസ് നിഗമനം.
കാമ്പസിലെ മഹാനദി ഹോസ്റ്റലിൽ ഒരു മുറിയിൽ ഒറ്റയ്ക്കാണ് വിദ്യാർത്ഥി താമസിച്ചിരുന്നത്. കോട്ടൂർപുരം പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കർണാടക സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും കഴിഞ്ഞ ദിവസം ക്യാംപസിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കുട്ടിയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഐടി അഡ്മിനിസ്ട്രേഷന്‍റെ വിദ്യാർത്ഥി പീഡന നിലപാടുകളാണ് ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് വിദ്യാർത്ഥികൾ ക്യാംപസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. എസ്എഫ്ഐയും ഐഐടിക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്യാംപസിന് മുന്നിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.