ദില്ലി: കേരളത്തിലെ ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വടിയെടുത്ത് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിലടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പ് നല്‍കി. കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവെയാണ് കേരള സർക്കാരിനെതിരെ സുപ്രീംകോടതി അതിരൂക്ഷമായ വിമര്‍ശം ഉന്നയിച്ചത്.
കേരളസർക്കാർ നിയമത്തിനു മുകളിലാണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്, വിധി നടപ്പാകുന്നില്ലെങ്കിൽ ഇനിയും ക്ഷമിക്കാനാവില്ല.ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.