ദില്ലി : നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് തിരിച്ചടി. പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ഹര്‍ജി തള്ളിയത്. മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്ക് വേണ്ടി ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത് എന്നത് ശ്രദ്ധേയമായി.
കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലാത്തതിനാൽ തനിക്ക് ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനി ഹർജിയുടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സന റഈസ് ഖാന്‍, ശ്രീറാം പറക്കാട്, എം.എസ് വിഷ്ണു ശങ്കര്‍ എന്നിവരുടെ വാദം. കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കേസില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീംകോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത് സന റഈസ് ഖാന്‍ ഹാജരായപ്പോളായിരുന്നു. കോളിളക്കം സൃഷ്ടിച്ച ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്ന പ്രമുഖ അഭിഭാഷകയാണ് ഇന്ന് പൾസർ സുനിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സന റഈസ് ഖാന്‍.