അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നായകന്റെ പ്രകടനവുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച് വിജയത്തിലെത്തിച്ച മലയാളി താരം സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി രാജസ്ഥാൻ റോയൽസ് പരിശീലകൻ സാക്ഷാൽ കുമാർ സംഗക്കാര. ഗുജറാത്തിന്റെ ബൗളിങ്ങിലെ വജ്രായുധവും ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ബൗളറുമായ റാഷിദ് ഖാനെതിരെ ഒരു ഓവറിൽ സഞ്ജു നേടിയ ഹാട്രിക് സിക്സറുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് സംഗക്കാര വ്യക്തമാക്കി.
മത്സരശേഷം ഡ്രസിങ് റൂമിൽ ടീമംഗങ്ങളോട് സംസാരിക്കുമ്പോഴാണ് സംഗക്കാര സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. സംഗക്കാരയുടെ അനുമോദനം രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
‘‘പവർപ്ലേയിൽ രാജസ്ഥാനെ താങ്ങിനിർത്തി എന്നതു മാത്രമല്ല, റാഷിദ് ഖാന്റെ ആ ഓവറും അവിടുന്നങ്ങോട്ട് സഞ്ജു പുറത്തെടുത്ത പ്രകടനവുമാണ് മത്സരത്തിൽ നിർണായകമായത്. ഇന്ന് ട്വന്റി-20 യിൽ ലോകത്തെ ഏറ്റവും മികച്ച സ്പിന്നറെന്ന് ഒരു വിഭാഗം പറയുന്ന അവരുടെ ഏറ്റവും മികച്ച ബൗളറെ പൂർണമായും തകർത്തുകളഞ്ഞു. ഫോമിലാണെങ്കിൽ എന്തും സാധ്യമാണ് എന്നതിന്റെ തെളിവാണ് ഈ പ്രകടനം. റാഷിദ് ഖാനോ ഷെയ്ൻ വോണോ മുത്തയ്യ മുരളീധരനോ ആകട്ടെ, ഫോമിലാണെങ്കിൽ ഇവരാരും പ്രശ്നമല്ല. നമ്മൾ പന്തിനെയാണ് നേരിടുന്നത്. അതെറിയുന്ന വ്യക്തിയെയല്ല’– സംഗക്കാര പറഞ്ഞു .
ഗുജറാത്തിനെതിരെ 32 പന്തുകൾ നേരിട്ട സഞ്ജു, മൂന്നു ഫോറും ആറു സിക്സും സഹിതം 60 റൺസാണ് സ്‌കോർ ബോർഡിലെത്തിച്ചത്.