ദില്ലി : തനിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തി അധിക്ഷേപത്തിന് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യത്തിനെതിരെ സംസാരിക്കുന്നതെന്നുമായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരിഹാസം. എന്നാൽ ഭാരതമാണ് തന്റെ കുടുംബമെന്നും 140 കോടി ജനങ്ങളാണ് തന്റെ കുടുംബാംഗങ്ങളെന്നും ലാലുപ്രസാദ് യാദവിനു പ്രധാനമന്ത്രി നരേന്ദ്രമോദി ചുട്ട മറുപടി നൽകി.
“രാജ്യത്തെ ജനങ്ങൾ തന്നെയാണ് എന്റെ കുടുംബാംഗങ്ങൾ. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഈ രാജ്യത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. മരിക്കുന്നതും രാജ്യത്തിന് വേണ്ടിതന്നെയാകുമെന്നും തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു”.
അതേസമയം, പട്‌നയിൽ ആർജെഡി സംഘടിപ്പിച്ച റാലിയിലായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരിഹാസം. പ്രധാനമന്ത്രിക്ക് സ്വന്തമായി കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യം എന്നപേരിൽ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ലാലു പറഞ്ഞു. നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ലെന്നും മാതാവ് മരിച്ചപ്പോൾ തലമുണ്ഡനം ചെയ്തിരുന്നില്ലെന്നും ലാലുപ്രസാദ് യാദവ് പരിഹസിച്ചു. ഈ പരാമർശങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.