Friday, May 3, 2024
spot_img

തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകിയത് വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോയെന്ന് സംശയിക്കുന്നതായി സുരേഷ് ഗോപി; പോലീസിന്‍റെ അനാവശ്യ ഇടപെടലിനെ വിമർശിച്ച് ഇടത് വലത് സ്ഥാനാർത്ഥികൾ !

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചെന്നും ശബരിമല പോലെ ഒരു ഓപ്പറേഷനാണോ തൃശ്ശൂരിൽ നടന്നതെന്നന്ന് സംശയിക്കുന്നെന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു.

“വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർതന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. മുതലെടുക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണ്.” – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശ്ശൂർ പൂരം, പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രാത്രിയാണ് നിർത്തിവെക്കേണ്ടിവന്നത്. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ ഏഴ് മണിയോടെയാണ്. സാധാരണ വെടിക്കെട്ടിനുണ്ടാകേണ്ട യാതൊരു പൊലിമയും ഇത്തവണത്തെ വെടിക്കെട്ടിനുണ്ടായില്ല

വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കി. കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു.

വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.

വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.

വെടിക്കെട്ട് നീട്ടിവയ്‌ക്കേണ്ടിവന്നത് പോലീസിന്റെ ധിക്കാരപരമായ സമീപനം മൂലമായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ .മുരളീധരൻ ആരോപിച്ചു.

“പോലീസിന്റേത് ഏകാധിപത്യ പ്രവണതയാണ്. പോലീസിനെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? എന്തുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ല. ചുമതലയിൽ ഉണ്ടായിരുന്ന മന്ത്രി എന്തുകൊണ്ട് രാത്രിതന്നെ പ്രശ്നം പരിഹരിച്ചില്ല? പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തു? സർക്കാർ എന്ത് നിലപാടെടുത്തു? പൂരത്തിന്റെ തുടക്കം മുതൽ എങ്ങനെ ഇല്ലാതാക്കാം എന്ന ശ്രമമാണ് നടന്നത്.”- കെ മുരളീധരൻ ആരോപിച്ചു.

പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ പറഞ്ഞു. പോലീസിന്റെ കാര്‍ക്കശ്യമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. മാറിമാറിവരുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂരത്തിന്റെ ആത്മാവ് മനസ്സിലാകാത്ത പ്രശ്‌നമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Related Articles

Latest Articles