ദില്ലി: ദില്ലിയിൽ പാക് ഭീകരൻ (Pak Terrorist Arrested)പിടിയില്‍. വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളുമായാണ് ഭീകരനെ പിടികൂടിയത്. ഇയാളിൽ നിന്ന് എകെ 47 തോക്കും ഗ്രനേഡും പിടിച്ചെടുത്തു. ഇതിനുപിന്നാലെ ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും ബെംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്.
കേരളത്തിലും തമിഴ്നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്മീരിൽ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഒൻപതുമണിക്കൂർ നീണ്ടുനിന്നു.
തിങ്കളാഴ്ചയുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കുന്നതിനിടെ രാജ്യത്തിന് നാല് സൈനികർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടമായിരുന്നു. മലയാളിയായ എച്ച്. വൈശാഖും വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നു. വൈശാഖിന്‍റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കുമെന്നാണ് സൂചന. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് വീരമൃത്യു വരിച്ചത്.