പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വീട്ടുവളപ്പിൽ കയറിയ നായ ചത്തു. പേവിഷബാധ ലക്ഷണങ്ങൾ കാണിച്ചിരുന്ന നായയാണ് ചത്തത്. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന നായ ഇന്ന് രാവിലെയോടെ അവശനിലയിലാവുകയും ചാവുകയുമായിരുന്നു. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുക.
ഇന്നലെ രാവിലെയാണ് ഓമല്ലൂർ കുരിശ് കവലയിലുള്ള തറയിൽ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടൻ തന്നെ വീട്ടുടമസ്ഥൻ തുളസി വിജയൻ വീടിനുള്ളിൽ കയറി കതകടച്ചു.
വിവരമറിയിച്ചതിനെ തുടർന്ന് ഒൻപതരയോടെ അഗ്നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തിരുവല്ലയിൽ നിന്ന് പട്ടിപിടുത്തതിൽ വിദഗ്ധരായ യുവാക്കൾ എത്തിയാണ് ബട്ടർഫ്ലൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. തുടർന്ന് നായയെ മയക്ക് മരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.