തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. രണ്ടുമാസത്തിലൊരിക്കല്‍ അദേഹവും ഒരുമിച്ചുള്ള യാത്രപതിവായിരുന്നു. ബെംഗളൂരുവില്‍ പതിവായി പോയി. താന്‍ ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും.ഐ ഫോണ്‍ മാത്രമല്ല, അദ്ദേഹത്തിന് പല സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്. ഐ ഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. സ്വപ്‌ന വ്യക്തമാക്കി.
‘ശിവശങ്കർ അബോധാവസ്ഥയിൽ ഒരിക്കലും എന്റെ വീട്ടിൽ നിന്ന് പോയിട്ടില്ല. ഭക്ഷണം കഴിച്ചിട്ടുണ്ട്. കള്ളു കുടിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അത് അനാശ്യാസമൊന്നുമായിരുന്നില്ല. വ്യക്തിഗത മികവിലാണ് എനിക്ക് ജോലി കിട്ടിയത്. സർട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങേണ്ടി വന്നിട്ടില്ല. യോഗ്യത ഒരു പ്രശ്‌നമല്ല. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അതെല്ലാം മുകളിൽ ദൈവം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഞാനാരെയും ചതിച്ചിട്ടോ ദ്രോഹിച്ചിട്ടില്ലോ ഇല്ല. ഒരു പരിധി കഴിഞ്ഞാൽ ആത്മഹത്യ ചെയ്യേണ്ടി വരും.’- സ്വപ്‌ന പറഞ്ഞു.