പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വിവാദ വെളിപ്പെടുത്തലാണ് ഇപ്പോൾ കേരളത്തിലെ കത്തി നിൽക്കുന്ന വിഷയം. ഉന്നതരുടെ മുഖംമൂടി വലിച്ചു കീറുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ സ്വപ്ന നടത്തിയിരുന്നു. ഇപ്പോഴിതാ സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അതിനാൽ രണ്ട് ദിവസത്തെ വിശ്രമം ആവശ്യമാണെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. മാത്രമല്ല ഇന്ന് മാധ്യമങ്ങളെ കാണാൻ തലപ്പര്യപ്പെടുന്നില്ലെന്നും സ്വപ്നയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ കേസിൽ നിർണ്ണായകമാകുന്ന തരത്തിലുള്ള ഒരു ശബ്ദ സന്ദേശം സ്വപ്ന പുറത്ത് വിട്ടിരുന്നു. പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖയാണ് ഇന്നലെ അവർ പുറത്ത് വിട്ടത്.
ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അയാളുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാം. ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് അന്ന് പറഞ്ഞുവെന്നും പറഞ്ഞു.