ദില്ലി : എംപിമാരോ എംഎൽഎമാരോ ചോദ്യത്തിന് കോഴ വാങ്ങുന്നത് ഇനി ക്രിമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി. പ്രസംഗത്തിനോ, വോട്ടിനോ, ചോദ്യം ചോദിക്കുന്നതിനോ വേണ്ടി എംപിമാരോ എംഎൽഎമാരോ കോഴ വാങ്ങുന്നതിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ഇത്തരം ആരോപണങ്ങൾ നേരിട്ടാൽ എംപിമാരെയും എംഎൽഎമാരെയും വിചാരണയിൽ നിന്ന് ഒഴിവാക്കി നിർത്തുന്ന 1998ലെ പി.വി. നരസിംഹറാവു കേസിലെ വിധിയെ റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം വോട്ടിനോ പ്രസംഗത്തിനോ ചോദ്യത്തിനോ കോഴ വാങ്ങിയെന്ന ആരോപണം സഭയിൽ നേരിട്ടാൽ അഴിമതി നിരോധന നിയമപ്രകാരം ഏതൊരു എംപിയും എംഎൽഎയും വിചാരണ നേരിടേണ്ടി വരും.
പാർലമെന്റിന്റെയോ സഭയുടെയോ സുഗമമായ പ്രവർത്തനത്തിന് അനുവദിക്കുന്നത് കൂടാതെയുള്ള എന്തെങ്കിലും പ്രത്യേകാവകാശം എംപിമാർക്കും എംഎൽഎമാർക്കും നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിയമ സംവിധാനത്തിൽ നിന്നും ഇളവുകൾ ലഭിക്കുന്നതിന് തുല്യമായാണ് ഇത് പരിഗണിക്കപ്പെടുക. അതിനാൽ ഇവർക്ക് ഇക്കാര്യത്തിൽ നൽകുന്ന പരിരക്ഷ റദ്ദാക്കുകയാണെന്നും ഏഴംഗ ബെഞ്ച് വ്യക്തമാക്കി.

