ദില്ലി : സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഉദയനിധി അവകാശങ്ങൾ ദുരുപയോഗം ചെയ്തതായി സുപ്രീംകോടതി തുറന്നടിച്ചു. നിങ്ങൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ എന്ന ഉദയനിധി സ്റ്റാലിനോട് ചോദിച്ച സുപ്രീം കോടതി അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. വിവാദപരാമർശത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒരുമിച്ച് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.
ഉദയനിധി സാധാരണക്കാരൻ അല്ലെന്നും, ഒരു മന്ത്രിയാണെന്നും കോടതി ഓർമ്മിച്ചു. നിങ്ങൾ ഒരു സാധാരണക്കാരനല്ല, ഒരു മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ അതിന്റെ അനന്തരഫലങ്ങൾ ചിന്തിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, ആർട്ടിക്കിൾ 19 (1) എ, 25 എന്നിവ പ്രകാരം ഉദയനിധി സ്റ്റാലിൻ തന്റെ അവകാശങ്ങൾ ദുരുപയോഗം ചെയ്തുവെന്നും കോടതി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.
സനാതനധർമ്മത്തെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ ഒന്നിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ കോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഈ എഫ്‌ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിരാശ ആയിരുന്നു ഫലം. ഇതോടെയാണ് കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ ഉദയനിധി സ്റ്റാലിൻ സമീപിക്കുന്നത്.