കാബൂള്‍:അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം പെൺകുട്ടികളുടെ ജീവിതവും വിദ്യാഭ്യാസവും അവതാളത്തിലാണ് മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസം വേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നുമായിരുന്നു ഇവരോട് താലിബാന് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ താലിബാന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. തുടർന്നായിരുന്നു, പെൺകുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയത്.
വിദ്യാലയങ്ങളിൽ പോയി തുടങ്ങിയെങ്കിലും, സ്കൂളുകളില്‍ ഇവര്‍ക്കായി നിരവധി നിബന്ധനകള്‍ ഉണ്ടായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്, കൃത്യം ക്ലാസ് കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകണം തുടങ്ങിയവയായിരുന്നു അത്. അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മേല്‍ വരെ നിയന്ത്രണമുണ്ടായിരുന്നു.
ഇപ്പോഴിതാ, പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നതായാണ് റിപ്പോർട്ടുകൾ. പെണ്‍കുട്ടികളെ ബെല്‍റ്റ് ധരിക്കാന്‍ അനുവദിക്കുന്നില്ല, കൈമുട്ട് വരെ കവര്‍ ചെയ്യുന്ന രീതിയിലുള്ള സ്ലീവുകളായിരിക്കണം എന്നിങ്ങനെയാണ് നിയന്ത്രണങ്ങള്‍ പോകുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റേതാണ് റിപ്പോര്‍ട്ട്.
‘വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാല്‍ക്ക് പ്രവിശ്യ ഇതില്‍ നിന്നും വ്യത്യസ്തമാണ്. കടുത്ത വസ്ത്ര നിയന്ത്രണങ്ങള്‍ പിന്തുടരുന്നത് കാരണം, ബാല്‍ക്കിലെയും മറ്റ് പ്രവിശ്യകളിലെയും സ്കൂളുകള്‍ അടച്ചിടല്‍ ഭീഷണിയിലാണ്’, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം കയ്യടക്കിയത്.

