താലിബാൻ: ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കാഴ്ചയില്‍ മൃഗങ്ങളെപ്പോലെയാവാന്‍ ശ്രമിക്കുന്നുവെന്ന് താലിബാന്‍ സർക്കാർ. കാണ്ഡഹാറില്‍ തെരുവുകളില്‍ പതിച്ച പോസ്റ്ററുകളിലാണ് താലിബാന്റെ ഇത്തരത്തിലെ പരാമർശം. നഗരത്തിലെ കടകളിലും തെരുവുകളിലടക്കം താലിബാന്റെ പൊലീസ് സേന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ഇറക്കം കുറഞ്ഞതും ഇറുക്കമുള്ളതും സുതാര്യവുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിയമ വിരുദ്ധമാണെന്നും അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് നേരെ നിയമ നടപടിയെടുക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. പൊലീസ് പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ച് താലിബാന്‍ വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
‘ഞങ്ങള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്, മുഖം മറയ്ക്കാത്ത സ്ത്രീകളെ പൊതുസ്ഥലത്ത് കണ്ടാല്‍ ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ അറിയിക്കുകയും ഉത്തരവനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്ന്’ കാണ്ഡഹാറിലെ മന്ത്രാലയ മേധാവി അബ്ദുള്‍ റഹ്മാന്‍ തയേബി എഎഫ്പിയോട് പറഞ്ഞു.