ചെന്നൈ :’തമിഴക’ വിവാദത്തില്‍ ഒടുവിൽ മൗനം വെടിഞ്ഞു വിശദീകരണവുമായി തമിഴ്നാട് ഗവര്‍ണര്‍ ആർ.എൻ.രവി രംഗത്തെത്തി. പുരാതന കാലത്ത് തമിഴ്നാട് എന്ന് ഉപയോഗിച്ചിരുന്നില്ല. കാശിയും തമിഴ്നാടും തമ്മില്‍ സാംസ്കാരിക ബന്ധമുണ്ടായിരുന്ന കാലത്തു തമിഴ്നാട് ഉണ്ടായിരുന്നില്ല. ഈ സാംസ്കാരിക ബന്ധത്തെ പരാമര്‍ശിക്കുമ്പോള്‍ ഉചിതമായ പദം തമിഴകമെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി വ്യക്തമാക്കി. കാശി – തമിഴ് സംഗമത്തിലെ സന്നദ്ധ പ്രവർത്തകരെ ആദരിക്കാൻ രാജ്ഭവനിൽ വച്ച് നടത്തിയ ചടങ്ങിനിടെയായിരുന്നു ഗവർണറുടെ വിവാദ പരാമർശം.
ഗവർണറുടെ വാക്കുകളുടെ അര്‍ഥം മനസിലാക്കാതെയാണ് വിവാദമുണ്ടായത്. പേര് മാറ്റാൻ നിർദേശിച്ചിട്ടില്ല. ഗവർണർ തമിഴ്നാട് എന്ന വാക്കിന് എതിരാണെന്നും തമിഴ്നാടിന്റെ പേരു മാറ്റാനുള്ള നിർദേശമാണെന്നുമുള്ള തരത്തിൽ വ്യാജ പ്രചാരണമുണ്ടായെന്നും രാജ്ഭവൻ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്രമന്ത്രി അമിത് ഷായെ കാണാനായി ദില്ലിയിലേക്ക് ഗവർണർ പോയതിനു ശേഷമായിരുന്നു വിശദീകരണക്കുറിപ്പ് ഇറങ്ങിയത്.