ഒരുമിച്ച് താമസിച്ച ശേഷം കാമുകൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തത് അറിഞ്ഞ യുവതി മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തി. യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആര്‍. രാഗേഷിനെയാണ് കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി. ജയന്തി ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേല്‍പിച്ചത്. ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത വൈരാഗ്യത്തിലാണ്. മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തിയത്.
രാഗേഷും ജയന്തിയും ദുബായിലെ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി രാഗേഷുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയില്‍ തിരിച്ചെത്തി.
വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. രാഗേഷ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം യുവതി കോയമ്പത്തൂര്‍ പീലമേട്ടിലെ അപാര്‍ട്ട്മെന്‍റിലെത്തുകയായിരുന്നു. അപാര്‍ട്ട്മെന്‍റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോട് ആവശ്യപ്പെട്ടു. ഇതിനേച്ചൊല്ലി രണ്ടുപേരും തമ്മില്‍ തര്‍ക്കമായി.
ഇതിനിടയില്‍ നാട്ടില്‍ വച്ച് വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചു. ജയന്തിയെ വിവാഹം ചെയ്യാനാവില്ലെന്നും രാഗേഷ് വിശദമാക്കി. ഇതോടെ പ്രകോപിതയായ യുവതി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറയുന്നു. വിഷം കഴിച്ചാണ് ജയന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹവാഗ്ദാനം നല്‍കി രാഗേഷ് യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ വാങ്ങിയതായി ജയന്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലുള്ള ഇരുവരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.