മലപ്പുറം : 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിയിലാണ് ഇന്ന് പോലീസ് കുറ്റപത്രം നല്‍കിയത്. . ബോട്ടിന്റെ ഉടമസ്ഥനായ നാസര്‍, ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ പ്രസാദ് എന്നിവരടക്കം 12 പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ക്കെതിരേ സര്‍ക്കാരില്‍നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകളുള്ളതാണ് കുറ്റപത്രം. അപകടം നടന്ന് 85 ദിവസങ്ങള്‍ക്കുള്ളിൽ, ബോട്ടുടമസ്ഥന്‍ നാസര്‍ അടക്കമുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.