ദില്ലി : ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പും. ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുക. ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനിയായിരുന്ന വിസ്‌ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച ചേര്‍ന്ന വിസ്‌ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്‍കാന്‍ അന്തിമ തീരുമാനമായത്. രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
വിസ്‌ട്രോണ്‍ നിര്‍മാണ ശാലയില്‍ ഐഫോണ്‍ 14 ഇവിടെ വെച്ച് നിര്‍മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ വിസ്‌ട്രോണിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്.
ഇന്ത്യയെ വിശ്വസ്തരായ നിര്‍മാണ പങ്കാളിയായി കാണുന്ന ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തായ് വാന്‍ കമ്പനികളായ വിസ്ട്രോണും ഫോക്സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കള്‍. ഫോക്‌സ്‌കോണിനും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ പ്രാദേശിക തലത്തിലുള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികൾ കാരണമാണ് വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിഞ്ഞത്.