തിരുവനന്തപുരം : അദ്ധ്യാപകരുടെ കുടിപ്പകയെ തുടർന്ന് വിദ്യാർത്ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അദ്ധ്യാപികക്കെതിരെ പോക്‌സോ കേസെടുത്തു . കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികസി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് നടപടി. സ്‌കൂളിലെ ഒരു അദ്ധ്യാപകന്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. അദ്ധ്യാപിക വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇവർ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യാജ പരാതി പോലീസില്‍ ഉള്‍പ്പടെ നല്‍കിയിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്ലസ് വണ്‍ വിദ്യാർത്ഥിനി അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു വ്യാജ പ്രചാരണം നടന്നത്. ഇതോടെ നാണക്കേട് മൂലം വിദ്യാർത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. സംഭവം വാർത്തയായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. പിന്നാലെയാണ് അദ്ധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ CWC ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

