ശ്രീനഗർ: ദക്ഷിണ കശ്മീരിൽ നിന്നും ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ അനന്ത്‌നാഗ് ജില്ലയിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.ബിജ്‌ബേഹേറ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ പിടികൂടിയത്. ഹസ്സൻപുര സ്വദേശിയായ ബാഷിർ അഹമ്മദ് ഗണേയിയുടെ മകനായ ആസിഫ് അഹമ്മദ് ഗണേയിയാണ് പിടിയിലായതെന്ന് ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി
ആസിഫ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.ഇയാൾ ലഷ്‌കർ-ഇ-ത്വയ്ബയുടെ സജീവ പ്രവർത്തകനാണെന്ന് പോലീസ് വ്യക്തമാക്കി.കശ്മീരിൽ നിന്നും ഈ വർഷം ജീവനോടെ പിടികൂടുന്ന 22-ാമത്തെ ഭീകരനാണിത്. അതേസമയം ഭീകരസംഘടനയുമായി ബന്ധമുള്ള 160 പേരെ ജനുവരി മുതൽ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.