ശ്രീനഗർ: ലഷ്കർ ഇ ത്വയ്ബ ഭീകരൻ ജമ്മു കശ്മീരിൽ അറസ്റ്റിൽ. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നുമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.
സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലെ പെത്സാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് പിസ്റ്റൾ ബുളളറ്റുകൾ, ഒരു ചൈനീസ് ഗ്രനേഡ് ഉൾപ്പെടെയുളളവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ജമ്മു കശ്മീരിൽ കരസേനയും സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരൻ പിടിയിലാകുന്നത്. ബുദ്ഗാമിലെ പോഷ്കർ മേഖലയിൽ ഭീകരരുടെ കടന്നുകയറ്റത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽ ഇയാൾ ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചിരുന്നു. നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി ഏരിയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചിരുന്നു.
ഡിസംബര്‍ ഒന്നിന് പുല്‍വാമ ജില്ലയിലെ കസ്ബയാര്‍ ഏരിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.