ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രത്തിനുനേരെ മതമൗലിക വാദികളുടെ ആക്രമണം. മതതീവ്രവാദികൾ വിഗ്രഹം അടിച്ചു തകർത്തു. ഝനെയ്ദിലെ ദൗട്ടിയ ഗ്രാമത്തിലുള്ള കാളി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം സംഭവിച്ചത്. സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകരുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നവരാത്രിയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം സംഭവിച്ചത്. പ്രദേശവാസികളാണ് ക്ഷേത്രം ആക്രമിക്കപ്പെട്ട വിവരം ആദ്യം അറിയുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് വിഗ്രഹം അടിച്ച് തകർത്ത ശേഷം റോഡിൽ അക്രമികൾ റോഡിൽ ഉപേക്ഷിച്ചിരുന്നു. റോഡിൽ വിഗ്രഹം കിടക്കുന്നത് കണ്ട് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.
പ്രദേശത്തെ ഹിന്ദുക്കളുടെ പ്രധാന ക്ഷേത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകാലം മുതൽ ഹിന്ദുക്കൾ കാളി ക്ഷേത്രത്തിൽ ആരാധനനടത്തി വരുന്നുണ്ട്. അതേസമയം ബംഗ്ലാദേശിൽ ദുർഗാ പൂജ ആഘോഷങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം ദുർഗാ പൂജയ്‌ക്കിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് മതതീവ്രവാദികൾ നടത്തിയത്.