ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിൽ വന്നതോടെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചതായി പാക്കിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കർ. രാജ്യത്തുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനം തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമാണെന്നും അൻവാറുൾ ഹഖ് കക്കർ വ്യക്തമാക്കി.
2021ൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതോടെ സമാധാനം പുന:സ്ഥാപിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തെഹ്രീക് ഇ താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ പാകിസ്താനിൽ ആക്രമണം അഴിച്ചുവിടുകയാണ്. അവരെ ഇനിയതിന് അവനുവദിക്കില്ലെന്നും താലിബാൻ വന്നതോടെ പാക്കിസ്ഥാനിലുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾ 60 ശതമാനവും, ചാവേർ ആക്രമണങ്ങൾ 500 ശതമാനം വരെയും കൂടിയതായും അൻവാറുൾ ഹഖ് കക്കർ പറയുന്നു.
കൂടാതെ, മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തിലാണ് പാക്കിസ്ഥാൻ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2267 നിരപരാധികളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്ന് കൊണ്ട് പാക്കിസ്ഥാനിൽ ആക്രമണം അഴിച്ചു വിടുന്ന ഭീരുക്കളാണ് ടിടിപിയിലുള്ളത്. 64ഓളം ഭീകരരെ പാക് സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നും അൻവാറുൾ ഹഖ് കക്കർ വ്യക്തമാക്കി.