ഇന്ത്യയിൽ നിന്നുള്ള ആക്രമണം ഭയന്ന് പാകിസ്താൻ അധിനിവേശ കശ്മീരിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നാല് ക്യാമ്പുകളാണ് ഒഴിപ്പിച്ചത്. ക്യാമ്പുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഭീകരരോട് ആവശ്യപ്പെടുന്നതോടൊപ്പം ആയുധ ശേഖരം തങ്ങളെ ഏൽപ്പിക്കാനും പാക് സൈന്യം ഭീകരസംഘടനകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
മാർച്ച് പതിനാറിന് പാക് അധിനിവേശ കാശ്മീരിലെ നിക്കയിലിൽ ചേർന്ന യോഗത്തിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉദ്യോഗസ്ഥന്മാർ പ്രദേശത്തെ ലഷ്കർ ജെയ്‌ഷെ ഭീകരവാദികളോട് പിന്നോട്ട് വലിയാൻ ആവശ്യപ്പെട്ടത്. ഈ പ്രദേശം ഇന്ത്യയുടെ രജൗരി മേഖലക്ക് എതിർവശമാണ്. അടച്ചു പൂട്ടിയ നാല് ക്യാമ്പുകളിൽ രണ്ടെണ്ണം ലഷ്കറിന്റെയും രണ്ടെണ്ണം ജെയ്‌ഷെടേതുമാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത സന്ദേശങ്ങൾ വ്യക്തമാക്കുന്നു. കാശ്മീരിൽ ഭീകരവാദം ശക്തി പ്രാപിച്ച ശേഷം ഇതാദ്യമായാണ് ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ തന്നെ അടച്ചു പൂട്ടുന്നത്. പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിനെതിരായി നരേന്ദ്ര മോദി സർക്കാർ എടുക്കുന്ന ശക്തമായ നടപടികൾ ഫലം കാണുന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ് ഈ സംഭവ വികാസം.