ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ (Terrorist Attack In Jammu Kashmir). സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോർട്ട്. ഇയാളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഒരു എകെ 47 റൈഫിളും നാല് മാഗസീനുകളും കണ്ടെടുത്തു. ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ സുരാൻകോട്ട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവസ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. അതേസമയം മേഖലയിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്നലെ ശ്രീനഗറിൽ പോലീസിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. ജയ്‌ഷെ മുഹമ്മദിന്റെ ഉപസംഘടനയായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ആക്രമണത്തിൽ രണ്ട് പോലീസുകാർ തിങ്കളാഴ്ച തന്നെ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു പോലീസുകാരന്‍കൂടി വീരമൃത്യു വരിച്ചു. 11 പേരാണ് നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.