ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇതുസബന്ധിച്ച അറിയിപ്പ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറി. ഇതുകൂടാതെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം പ്രത്യേക നിരീക്ഷണം വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പത്തനംതിട്ട, കോട്ടയം എസ്.പിമാര്‍ക്കും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഡി.ജി.പി നിര്‍ദ്ദേശം നല്കി. മുന്നറിയിപ്പിനെ തുടര്‍ന്ന് ഡി.ജി.പിയുടെ ചേംബറില്‍ അടിയന്തര യോഗം കൂടി സുരക്ഷാ നടപടികള്‍ വിലയിരുത്തി. സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളില്‍ വിവിധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.
ശബരിമല, വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും ദര്‍ശനത്തിന് ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്ക് തീവ്രവാദികള്‍ കടന്നുകൂടാന്‍ സാദ്ധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. ശബരിമലയിലെത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം, സന്നിധാനത്തേക്കുള്ള വന പാതയായ പുല്ലുമേടില്‍ പട്രോളിംഗ് ശക്തമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭക്തരുടെ വേഷത്തില്‍ തീവ്രവാദികള്‍ ക്ഷേത്രത്തില്‍ എത്തുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ കാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി സംസ്ഥാന പൊലീസ് മേധാവി സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ പോയിന്റുകളായി തിരിച്ചുള്ള പൊലീസ് വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. തീവ്രവാദ - മാവോയിസ്റ്റ് വിഭാഗങ്ങളുടെ ഭീഷണി സാദ്ധ്യതയുള്ളതായി നേരത്തേ പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരള പൊലീസ്, കേന്ദ്രസേനകളായ എന്‍.ഡി.ആര്.എഫ്, ആര്.എ.എഫ്, കമാന്‍ഡോസ്, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് എന്നീ സേനാവിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് സുരക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. സന്നിധാനം, വാവരുനട, പാണ്ടിത്താവളം, ബെയ്ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, കാനനപാത തുടങ്ങിയ ഇടങ്ങള്‍ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
അതേസമയം മകരവിളക്ക് പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ഭിഷണി ഉയര്‍ന്ന സാഹചര്യത്തിലും സന്നിധാനത്തും പരിസരത്തും കൂടുതല്‍ പൊലീസ് സേന ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു. 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികള്‍ക്ക് മാത്രമായി വിന്യസിച്ചത്.
രണ്ട് ഡിവൈ.എസ്.പിമാര്‍, മൂന്ന് സി.ഐ.മാര്‍, 16 എസ്.ഐമാര്‍ എന്നിവരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ സന്നിധാനത്ത് 1,475 പൊലീസുകാര്‍ നിലവില്‍ ജോലിനോക്കുന്നുണ്ട്. ഇതില്‍ 15 ഡിവൈ.എസ്.പി, 36 സി.ഐ, 160 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവരും ഉള്‍പ്പെടും. 70 പേരടങ്ങുന്ന ബോംബ് സ്ക്വാഡ് സന്നിധാനത്ത് എപ്പോഴും പ്രവര്‍ത്തന നിരതമാണ്. പൊലീസ് ടെലി കമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിലെ ക്വിക് റസ്പോണ്‍സ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തുമെന്ന് സന്നിധാനം സ്പെഷല്‍ ഓഫീസര്‍ എസ്.സുജിത്ത്ദാസ് പറഞ്ഞു.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞശേഷം ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകാവുന്ന തിക്കും തിരക്കും നിയന്ത്രിക്കാനും പ്രത്യേക സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. ബെയ്ലി പാലം വഴിയും കൊപ്രാക്കളത്തിന് മുന്നിലുള്ള റോഡും വഴിയാണ് ഭക്തര്‍ക്ക് കൂടുതലായി പമ്പയിലേക്ക് പോകാന്‍ സൗകര്യമൊരുക്കുക. ഇതിനായി കൊപ്രാക്കളത്തിന് മുന്നിലുള്ള റോഡ് ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുകയാണ്. കൂടാതെ ഇവിടം മണ്ണിട്ട് ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് സ്പെഷല്‍ ഓഫീസര്‍ വ്യക്തമാക്കി.