ദില്ലി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ കരസേനാ മേധാവി. ഇന്ത്യ- പാക് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറായി കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് എം.എം നരവനെ.
പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘അതിർത്തിക്കപ്പുറത്തുള്ള ഭീകരവാദ പരിശീലന കേന്ദ്രങ്ങളിൽ 350 മുതൽ 400 ഭീകരരുണ്ട്. തരം കിട്ടിയാൽ, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അയ്യായിരത്തിലധികം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്. ഇത് അവരുടെ ആക്രമണോത്സുകതയെയാണ് സൂചിപ്പിക്കുന്നത്’- ജനറൽ ചൂണ്ടിക്കാട്ടി.
കൂടാതെ സിയാച്ചിൻ മേഖലയിലെ സൈനിക പിൻമാറ്റവും കരസേനാമേധാവി പരാമർശിച്ചു. മാത്രമല്ല 110 കിലോമീറ്റർ നീളമുള്ള ആക്ച്വൽ ഗ്രൗണ്ട് പൊസിഷൻ ലൈനെന്ന നിലവിലെ നിയന്ത്രണരേഖ പാകിസ്ഥാൻ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് രാജ്യം ആലോചിക്കൂ എന്ന് നരവനെ നിലപാട് വ്യക്തമാക്കി.