മലപ്പുറം: താനൂരിൽ പിഞ്ചുകുട്ടികളടക്കം 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിനുത്തരവാദി ആര് എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. അനധികൃത സർവീസ് ലൈസെൻസ് ഇല്ല എന്നൊക്കെ പതിവ് ശൈലിയിൽ പ്രസ്താവന കൊടുത്ത് അധികൃതർ കൈകഴുകുകയും ബോട്ടുടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്സെടുക്കുകയും ചെയ്തതോടെ നടപടികൾ പൂർത്തിയായി. ഒരു പക്ഷെ സർക്കാർ പറയുന്ന സാഹിത്യം എഴുതിക്കൊടുക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ഒരു പക്ഷെ വന്നേക്കാം. എന്നാൽ താനൂരിൽ നടന്ന അപകടത്തിൽ ഇപ്പോൾ എല്ലാ വിരലുകളും ചൂണ്ടുന്നത് കേരളാ ടൂറിസം ഡെവലപ്മെന്റ് കൗൺസിലിനും ടൂറിസം വകുപ്പിനും നേരെയാണ്. ചെറിയപെരുന്നാളിനോട് അനുബന്ധിച്ച് തൂവൽ തീരത്തെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെ ടി ഡി സി യാണ് ബോട്ട് സർവീസിന് അനുമതി നൽകിയത്.
രൂപമാറ്റം വരുത്തിയ മൽസ്യബന്ധന ബോട്ടുമായി പുഴയും കടലും ചേരുന്ന മുനമ്പിൽ സർവ്വീസ് നടത്താൻ എല്ലാവിധ അനുമതിയും നൽകിയത് കെ ടി ഡി സി യാണ്. ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും അടക്കമുള്ള മാറ്റനുമതികൾ ബോട്ടിനുണ്ടോ എന്ന് ടൂറിസം വകുപ്പ് പരിശോധിച്ചില്ല. വിനോദ സഞ്ചാര ബോട്ടിങ് നടത്താൻ പാകത്തിലുള്ളതാണോ ബോട്ടെന്ന ശാസ്ത്രീയ പരിശോധനയും നടന്നില്ല. അനുവദിക്കപ്പെട്ട സമയത്താണോ സർവ്വീസുകൾ നടത്തുന്നത്, ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടോ? അമിതമായി ആളുകളെ കയറ്റുന്നുണ്ടോ ഇതൊന്നും കെ ടി ഡി സി പരിശോധിച്ചില്ല എന്ന് മാത്രമല്ല ബോട്ടുടമക്ക് തോന്നുംപോലെ സർവ്വീസ് നടത്താനുള്ള അനുമതിയും നൽകി. ബോട്ടിസെർവ്വീസിനെ കുറിച്ചുള്ള നാട്ടുകാരുടെ പരാതികൾക്ക് ചെവികൊടുത്തില്ല. കുട്ടികൾക്ക് സൗജന്യ സഞ്ചാരമൊരുക്കി അവരെ ആകർഷിച്ച് മരണത്തിന്റെ കയത്തിലേക്ക് എറിഞ്ഞു കൊടുത്തത് കെ ടി ഡി സി യാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്.

