ദില്ലി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം പി യും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ഇന്നലെ വൈകുന്നേരമാണ് കൂടിക്കാഴ്ച നടന്നത്. ഓപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ രൂപീകരിച്ച സമിതികളിൽ ഒന്നിനെ നയിച്ചത് ഡോ ശശി തരൂർ ആയിരുന്നു. ഒന്നാം ഘട്ട ദൗത്യം പൂർത്തിയാക്കി സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തിരുന്നു. ദൗത്യത്തെ കുറിച്ച് തരൂർ വ്യക്തിപരമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പഠിച്ചശേഷം പ്രധാനമന്ത്രി തരൂരിന്റെ തന്റെ വസതിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
സന്ദർശനം കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തരൂർ സർക്കാരിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും നിലപാടുകളോട് തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വെടിനിർത്തലിലെ അമേരിക്കൻ ഇടപെടലിനെയാണ് രാഹുൽ ഗാന്ധിയും കൂട്ടരും ചോദ്യം ചയ്യുന്നത്. എന്നാൽ അങ്ങനെ ഒരു ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സർക്കാർ നിലപാടിനോട് യോജിക്കുകയായിരുന്നു തരൂർ. അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിച്ച് ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. സർക്കാരിന്റെ വക്താവായി മാറിയെന്ന വിമർശനം ഓപ്പറേഷൻ സിന്ദൂറിനെ അനുകൂലിച്ചതിന്റെ പേരിൽ തരൂർ നേരിട്ടിരുന്നു.
കേരളത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരകരുടെ ലിസ്റ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയത്. വിദേശരാജ്യങ്ങളുമായി ആശയ വിനിമയം നടത്താൻ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാനും അതിന്റെ ചുമതല ഡോ ശശി തരൂരിനു നല്കുമെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ടാംഘട്ട വിദേശ സന്ദർശനത്തിനായി തരൂർ ഇന്ന് ലണ്ടനിലേക്ക് തിരിക്കും.

