മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരാധകരുടെ സ്വന്തം ‘ഹിറ്റ്മാൻ’ രോഹിത് ശർമ്മ ഒരു കാലത്ത് ക്രിക്കറ്റ് കിറ്റു വാങ്ങാനുള്ള പണം സ്വരൂപിക്കുന്നതിനായി പാൽ വിൽപനയ്ക്കു പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യന്‍ താരം പ്രഖ്യാൻ ഓജ രംഗത്തു വന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ഡക്കാൻ ചാർജേഴ്സിൽ രോഹിത്തിന്റെ സഹതാരമായിരുന്നു ഓജ. പിന്നീട് ഇന്ത്യൻ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു.
‘‘അണ്ടർ 15 ക്യാംപിൽവച്ചാണ് രോഹിത് ശര്‍മയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ രോഹിത് ശർമയ്ക്കെതിരെ കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അദ്ദേഹം അധികം സംസാരിക്കില്ല, പക്ഷേ ബാറ്റിങ് അഗ്രസീവാണ്. രോഹിത് ഒരു സാധാരണ ബോംബെക്കാരനാണ്. ഒരു മധ്യവർഗ കുടുംബത്തിലെ അംഗം. രോഹിത് ക്രിക്കറ്റ് കിങ്ങ് വാങ്ങാൻ പണമുണ്ടാക്കിയത് എങ്ങനെയെന്ന് ഒരിക്കൽ ചർച്ച ചെയ്തിരുന്നു. അതിനായി അദ്ദേഹം പാൽ പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. തീർച്ചയായും അതു വളരെ മുൻപു നടന്നൊരു കാര്യമാണ്. അങ്ങനെയാണ് അദ്ദേഹം ക്രിക്കറ്റ് കിറ്റ് വാങ്ങിയത്.’’– പ്രഖ്യാൻ ഓജ പറഞ്ഞു.
രോഹിത് ശർമ്മയും പ്രഖ്യാൻ ഓജയും പിന്നീട് മുംബൈ ഇന്ത്യൻസ് ടീമിലും ഒരുമിച്ചു കളിച്ചു. ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേണിങ് കൗൺസിൽ അംഗമാണ് ഓജ. അതെസമയം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമ ഐപിഎല്ലിനുള്ള ഒരുക്കങ്ങളിലാണ്.