ഔറംഗബാദ്: വീടുവിട്ടിറങ്ങിയ യൂട്യൂബറായ പെൺകുട്ടിയെ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഇഥാർസി സ്റ്റേഷനിൽ വച്ചാണ് പതിനാറുകാരിയായ കാവ്യ യാദവിനെ കണ്ടെത്തിയത്. യൂട്യൂബറായ പെൺകുട്ടി അച്ഛനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കാവ്യയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. കാവ്യ വീട് വിട്ടശേഷം തിരികെ കണ്ടെത്തും വരെയുള്ള സംഭവങ്ങൾ മാതാപിതാക്കൾ യൂ ട്യൂബിൽ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു.
മകളെ പറ്റിയുള്ള പേടിയും ആശങ്കയുമാണ് മാതാപിതാക്കൾ ലൈവ് സ്ട്രീം ചെയ്തത്. 44ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള യൂ ട്യൂബ് ചാനലാണ് കാവ്യയുടേത്. ചാനലിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അമ്മയാണ്. ഇതിലൂടെയാണ് മാതാപിതാക്കൾ സഹായം അഭ്യർത്ഥിച്ചത്. രാത്രി മുതൽ മകളെ അന്വേഷിക്കുകയാണ്. ഇതുവരെ കണ്ടെത്താൻ ആയില്ല. അവളെ കണ്ടെത്താൻ സഹായിക്കണം എന്ന കരഞ്ഞു കൊണ്ടാണ് മാതാപിതാക്കൾ പറഞ്ഞത്.
പെൺകുട്ടിയെ കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ ഔറംഗബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കാവ്യയുടെ ചിത്രം റെയിൽവേ പോലീസിനും കൈമാറിയിരുന്നു. മഹാരാഷ്‌ട്രയിൽ നിന്ന് 500 കിലോമീറ്റർ അകലെയാണ് കാവ്യയെ കണ്ടെത്തിയ ഇഥാർസി സ്റ്റേഷൻ. അതേസമയം കാവ്യയെ കണ്ടുകിട്ടുന്നതിന്റെ വീഡിയോയും ലൈവായി യൂ ട്യൂബിലൂടെ മാതാപിതാക്കൾ പുറത്തുവിട്ടിരുന്നു.