ചെന്നൈ : 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങൾക്ക് പേരുകേട്ട നടൻ മോഹൻ്റെ മരണം ഏറെ വേദനയോടെയാണ് തമിഴകം ഏറ്റുവാങ്ങിയത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ട മോഹൻ ഭിക്ഷാടനം നടത്തിയാണ് അവസാനകാലത്ത് ജീവിതം കഴിച്ചത്. ജോലിയില്ലാതായതോടെ ഭിക്ഷയെടുത്ത് ജീവിക്കുകയും ഒടുവിൽ അറുപതാം വയസിൽ തെരുവിൽ തന്നെ മരിക്കുകയും ചെയ്ത നടൻ്റെ വിയോഗം തമിഴ് മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ ഗ്രാഫികസ് ഒന്നും വികസിച്ചിട്ടില്ലാത്ത കാലത്ത്, ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച ചിത്രമായിരുന്നു അപൂർവ സഹോദരർഗൾ.കമൽഹാസൻ കുള്ളനായി വേഷമിട്ട് ഞെട്ടിച്ച ‘അപൂർവസഹോദരർഗൾ ‘ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാളായി വേഷമിട്ട് ശ്രദ്ധേയനായ നടൻ മോഹനനാണ് ഇത്രയും ദയനീയമായ ഒരു മരണം ഏറ്റു വാങ്ങേണ്ടി വന്നത്.
അധികം പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്തിട്ടില്ല എങ്കിലും, ചെയ്ത വേഷങ്ങൾ മോഹനെ ശ്രദ്ധേയനാക്കുകയായിരുന്നു. ജന്മനാ കുള്ളനായ മോഹൻ നേരത്തെ ചില പ്രാദേശിക സർക്കസ് കമ്പനിയിലും, തെരുവ് മാന്ത്രികനായുമൊക്കെയാണ് ജീവിച്ചിരുന്നത്. എന്നാൽ നടനായി അറിയപ്പെട്ടതോടെ, ഇതെല്ലാം പോയി. മറ്റൊരു തൊഴിൽ മേഖലയിലേക്ക് ആരും വിളിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും . ക്രമേണേ മോഹനനെ മദ്യപാനത്തിലേക്ക് നിലം തെറ്റിച്ചു.
1989ൽ പുറത്തിറങ്ങിയ ‘അപൂർവ സഗോദരർഗൾ’ എന്ന ചിത്രത്തിന് ശേഷം ആര്യയെ നായകനാക്കി അത്ഭുത മണിതർങ്ങൾ, ബാലയുടെ നാൻ കടവുൾ എന്നിവയുൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം സിനിമകൾ അദ്ദേഹത്തെ തേടി വന്നില്ല. പിന്നീടുള്ള കാലം വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നടൻ ഉപജീവനത്തിനായി കണ്ടെത്തിയ വഴി ഭിക്ഷാടനമാണ്. എന്നാൽ 60 കാരനായ നടൻ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 10 വർഷം മുമ്പ് ഭാര്യ കൂടി മരിച്ചതോടെയാണ് അദ്ദേഹത്തിന്റെ സ്ഥിതി വളരെ മോശമായത്. പട്ടിണി സഹിക്കവയ്യാതായപ്പോൾ സഹായത്തിന് അഭ്യർത്ഥിച്ചെങ്കിലും താരങ്ങൾ തിരിഞ്ഞു നോക്കിയില്ല എന്ന ആരോപണവും ഇപ്പോൾ ഉയരുന്നുണ്ട്.
ജീവിതത്തിൽ ദുരിതങ്ങൾ കൂമ്പാരമായി മാറുമ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നവരാണ് ഒട്ടുമിക്ക അഭിനേതാക്കളും. കഷ്ടതകളിൽ നിന്ന് കഴിവും ഭാഗ്യവും കൊണ്ട് ചിലർ മാത്രം താര പരിവേഷത്തിലെത്തുമ്പോൾ കഴിവുണ്ടായിട്ടും ഒന്നും ആകാതെ പോകുന്നവരും സിനിമാ ലോകത്ത് അനവധിയാണ്. എന്നാൽ സിനിമയെന്ന മായികലോകത്ത് നിന്ന് ദാരിദ്യ്രത്തിന്റെ കൈപ്പറിഞ്ഞ് വിടപറയുന്ന ഇത്തരം വേർപാടുകൾ സിനിമാലോകത്തിന് മാത്രമല്ല സിനിമാസ്വാദകരെ കൂടി ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നു.