കുട്ടനാട്: എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജ്ജിന്‍റേത് (49) ആണെന്ന് തിരിച്ചറിഞ്ഞു. സംഭവം ആത്മഹത്യയാണെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയാണ് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം കാർ കത്തുന്നത് നാട്ടുകാർ കണ്ടത് .
ഉടനടി നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയും പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാലേകാലോടെ തീ പൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജെയിംസ് കുട്ടിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇയാൾ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഇയാള്‍ രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ആധാരം ഉൾപ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്കുട്ടി ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു. മക്കളുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കത്തിച്ചതായാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)