കോഴിക്കോട് : സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസ്താവനയിൽ വിവാദം ആളിപ്പടരുന്നു. കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹൈന്ദവവിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു .
“മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാം. എന്നാൽ ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്. ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച പി.കെ.ശ്രീമതിയും അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയാണ്. എല്ലാ ഹിന്ദു വിശ്വാസികളും എ.എൻ.ഷംസീറിന്റെ ഈ നീച സമീപനത്തിനെതിരെ രംഗത്തുവരും.”– കെ. ഷൈനു പറഞ്ഞു.