കൊച്ചി: ഹെൽമറ്റിൽ വളരെ തന്ത്രപരമായി പട്ടിക്കുട്ടിയെ ഒളിപ്പിച്ച് തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ജാമ്യം.എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പട്ടിക്കുട്ടിയെ പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാസിത്തിന് തിരികെ നൽകി.
കേസിൽ രണ്ട് കർണ്ണാടക സ്വദേശികളെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഉഡുപ്പിയിലെ കർക്കാലയിൽ നിന്നാണ് എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് പോയത്. പിന്നീട് വൈറ്റിലയിലെ കടയിൽ നിന്നും തീറ്റവാങ്ങിയിരുന്നു. പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പോലീസ് സംഘം ഇവരെ തെരഞ്ഞെത്തുമ്പോൾ കാണുന്നത് പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന ശ്രേയയും നിഖിലിനെയുമായിരുന്നു. ഒപ്പം കുറെ പൂച്ചക്കുട്ടികളും ഉണ്ടായിരുന്നു. കർണ്ണാടകയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെൽമറ്റിലൊളിപ്പിച്ച് ബൈക്കിലാണ് ഉഡുപ്പി കർക്കാലയിലേക്ക് കടത്തിയത്.