ദില്ലി : മാർക്ക് ആന്റണിഎന്ന തന്റെ പുതിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടി വന്നുവെന്ന് തമിഴ് നടൻ വിശാലിന്റെ വെളിപ്പെടുത്തലിൽ കർശന നടപടി സ്വീകരിച്ച് കേന്ദ്രം. സംഭവത്തിൽ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സർക്കാർ അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കും. നടന്റെ ആരോപണം അന്വേഷിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. മന്ത്രാലയവുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കേന്ദ്രം അറിയിച്ചു.
ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം നേരിട്ടതെന്നാണ് വിശാൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിട്ടുണ്ട്.
“സിനിമയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവിച്ചു. എന്റെ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകേണ്ടിവന്നു. രണ്ട് ഇടപാടുകൾ നടത്തി. സ്ക്രീനിങ്ങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നൽകി. എന്റെ കരിയറിൽ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്. നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ല. സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷം .സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നത്” – വിശാൽ പറഞ്ഞു