ദില്ലി : ഈ മാസം 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്ര സര്‍ക്കാർ പദ്ധതിയിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്ത് വന്നു. കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ യാതൊരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി അദ്ദേഹം സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെ രാജ്യത്തെ പൗരന്‍മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ചില സംസ്ഥാനങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിച്ച് അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ല. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം മാദ്ധ്യമ സൃഷ്ടി മാത്രമാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനായി രൂപവത്കരിച്ച സമിയില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഭാഗമാകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. പ്രതിപക്ഷ ശബ്ദത്തെ കൂടി ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ ഹൃദയവിശാലതയെയാണ് കാണിക്കുന്നത് ” – അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 18 മുതല്‍ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ വലിയ പദ്ധതികള്‍ അവതരിപ്പിച്ചേക്കുമെന്ന സൂചന നല്‍കിയെങ്കിലും സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.