സംസ്ഥാനത്തെ നിരത്തിലുടനീളം സ്ഥാപിച്ച എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എസ്ആര്‍ഐടി കമ്പനി പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസയച്ചു. കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ തെളിവുകള്‍ സഹിതം നിരത്തി മറുപടി നല്‍കുമെന്നായിരുന്നു വിഷയത്തില്‍ വി ഡി സതീശന്റെ പ്രതികരണം.
എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം ‘ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയത്. ട്രോയിസ് കമ്പനിയില്‍ നിന്ന് തന്നെ സാധങ്ങള്‍ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് ഈ കരാറുണ്ടാക്കിയത്. കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി’ – എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.