തൊടുപുഴ: ഇടുക്കിയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ഒത്തു കളിച്ചതായി പരാതി. കോൺഗ്രസിന്റെ സ്ഥിരം കോട്ടകളിൽ പോലും പാർട്ടി സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ സമയത്താണ് ഹൈറേഞ്ചിലെ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ യുഡിഎഫിനെ തോൽപ്പിക്കാൻ പണം കൈപ്പറ്റിയെന്ന് പരാതി ഉയർന്നത്. മൂവരും ചേർന്ന് 25 ലക്ഷം രൂപ സിപിഎമ്മിൽ നിന്നും കൈപ്പറ്റിയെന്നാണ് ആരോപണം.
തൊടുപുഴ നഗരസഭയിലെ കോൺഗ്രസിന് ശക്തമായ പ്രാതിനിധ്യമുള്ള സീറ്റുകളിൽ പോലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കെപിസിസി സെക്രട്ടറി റോയി കെ പൗലോസ് ഇന്ത്യ ബ്ലോക്ക് പ്രസിഡന്റിന്റെയും കോലം കത്തിച്ചിരുന്നു. കോൺഗ്രസ് വിമതരെ ഇറക്കി പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയെന്നാണ് ഇരുവർക്കുമെതിരെ കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിച്ചിരുന്നത്. എന്നാൽ ഇത്തവണ ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ആർഎസ്പിയും ഇക്കാര്യം സംബന്ധിച്ച് കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്.