തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ പിആര്‍സി മല കുടിലില്‍ ബിജു മാത്യുവിന്റെ സംസ്‌കാരം നടത്തി. ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലീത്ത,റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. കളക്ടർ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർഎത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കളക്ടർ എത്തിയതോടെയാണ് രാവിലെ പ്രതിഷേധം തണുത്തത്.തുടർന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായതിനെത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.